ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി ആഗോള സ്റ്റീൽ വില, ചെെന- ഓസ്ട്രേലിയ വ്യാപാര യുദ്ധം ഇന്ത്യൻ വിപണിയെ ബാധിക്കുമോ?

ഇന്ത്യൻ മെറ്റൽ ഓഹരികളും നിഫ്റ്റി മെറ്റൽ സൂചികയും ഏറെ നാളായി ശക്തമായ മുന്നേറ്റമാണ് നടത്തി കൊണ്ടിരുന്നത്. സ്റ്റീൽ വില കുതിച്ചുയരുകയും ഇരുമ്പയിരിന്റെ വില കുറയാൻ തുടങ്ങുകയും ചെയ്തു. സ്റ്റീൽ നിർമിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുവാണ് ഇരുമ്പയിര്, എന്നിട്ടും രണ്ടും വിപരീത പ്രവണതകൾ പിന്തുടരുന്നു. കഴിഞ്ഞ ഡിസംബറിൽ കുതിച്ചുയരുന്ന സ്റ്റീൽ വിലകളെക്കുറിച്ചും അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും മാർക്കറ്റ്ഫീഡ് വിശദമായി തന്നെ പറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ ചെെനയിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധികൾ ആഗോള തലത്തിൽ തന്നെ സ്റ്റീലിന്റെ വിലയെ കാര്യമായി ബാധിച്ചു. ഇവ ഇന്ത്യൻ വിപണിയെ എങ്ങനെ ബാധിക്കുമെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.
ചെെനയുടെ പ്രക്ഷുബ്ധതമായ സാമ്പത്തിക നില ആഗോള സ്റ്റീൽ വിലയെ ബാധിക്കുന്നത് എങ്ങനെ?
കഴിഞ്ഞ ഏതാനും ആഴ്ചകളായി ചെെന സാമ്പത്തികപരമായ പ്രതിസന്ധികൾ നേരിട്ട് വരികയാണ്. എവർഗ്രാൻഡെ പ്രതിസന്ധി ഏൽപ്പിച്ച ആഘാതത്തിന് പിന്നാലെ ഇപ്പോൾ കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് ചെെനയിൽ ഉടലെടുത്തിരിക്കുന്നത്. അതേസമയം സ്റ്റീൽ നിർമാണത്തിന് ആവശ്യമായ ഇരുമ്പയിരിന്റെ വില തുടർച്ചയായി ഇടിയുമ്പോഴും സ്റ്റീൽ വില കുതിച്ചു ഉയരുകയാണ്.
ഓസ്ട്രേലിയയുമായുള്ള ചൈനയുടെ വ്യാപാര യുദ്ധത്തിൽ നിന്നാണ് ഇതിന് പിന്നിലെ കഥ ആരംഭിക്കുന്നത്. ലോകത്തിന് ആവശ്യമായ സ്റ്റീലിന്റെ 51 ശതമാനവും ഉത്പാദിപ്പിക്കുന്നത് ചെെനയാണ്. ഇതിനായി 60 ശതമാനത്തോളം ഇരുമ്പയിരും ഓസ്ട്രേലിയയിൽ നിന്നുമാണ് ചെെന ഇറക്കുമതി ചെയ്യുന്നത്. മൊത്തം ഇരുമ്പിയാര് ഉത്പാദനത്തിന്റെ 38 ശതമാനവും ഓസ്ട്രേലിയാണ് നിർവഹിക്കുന്നത്. ചൈനയിൽ ബാർലി ഉത്പാദനത്തിന് സബ്സിഡി നൽകിക്കൊണ്ട് ഡബ്ല്യുടിഒ നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ചൈന ഓസ്ട്രേലിയയിൽ നിന്നുള്ള ബാർലിയുടെ ഇറക്കുമതിക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതോടെ 2020 മേയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര യുദ്ധം ആരംഭിക്കുന്നത്.
കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടത് ചെെനയെ പ്രകോപിപ്പിച്ചു. കൊവിഡ് വ്യാപനത്തിന് കാരണം ചെെനയാണെന്ന ആരോപണം നിലനിൽക്കെയാണ് ഓസ്ട്രേലിയ ഈ ആവശ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെ ഓസ്‌ട്രേലിയയിൽ നിന്നുള്ള സീ ഫുഡ്, മരതടി , ബീഫ്, വൈൻ, കൽക്കരി എന്നിവയുടെ ഇറക്കുമതിക്ക് ചെെന നിയന്ത്രണം ഏർപ്പെടുത്തി. ഇതിന് പിന്നാലെ ചെെനയിലേക്ക് ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത് ഓസ്ട്രേലിയ അവസാനിപ്പിച്ചു. ഇതോടെ സ്റ്റീൽ നിർമിക്കാൻ ആകാതെ ചെെന പ്രതിസന്ധിയിലായി.
ചെെനയിലേക്ക് കയറ്റുമതി ചെയ്തിരുന്ന ഇരുമ്പയിര് ഇന്ത്യ, ബ്രസീൽ, യുഎസ് എന്നീ രാജ്യങ്ങളിലേക്ക് ഓസ്ട്രേലിയ കയറ്റി അയച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ ചൈനയിൽ നിന്നുള്ള ആവശ്യകത കുറയുമെന്ന ഭയം കാരണം സ്റ്റീൽ, അലുമിനിയം, ചെമ്പ്, ഇരുമ്പിയാര് എന്നിവയുടെ വില ഇന്ത്യയിൽ കുറഞ്ഞു. എന്നാൽ ഇന്ത്യയിൽ സ്റ്റീലിനുള്ള ആവശ്യകത ഇപ്പോഴും നില നിൽക്കുന്നു. ഒന്നിലധികം ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ ഉപയോഗിച്ച് ഇന്ത്യ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു, ഇതിന് ഗണ്യമായ അളവിൽ സ്റ്റീൽ ആവശ്യമാണ്. 2022 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ഇന്ത്യ ആദ്യമായി ചൈനയിലേക്ക് സ്റ്റീൽ കയറ്റുമതി ചെയ്തു. ഇത് ഇന്ത്യയിലെ ആഭ്യന്തര സ്റ്റീൽ കമ്പനികൾക്കും അവരുടെ ഓഹരിയുടമകൾക്കും ഉയർന്ന ലാഭം നേടി കൊടുത്തു. ചൈന നിലവിൽ കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതിനാൽ ഇന്ത്യയിൽ നിന്ന് സെമി-ഫിനിഷ്ഡ്, ഫിനിഷ്ഡ് സ്റ്റീൽ ഇറക്കുമതി ചെയ്യുകയാണ് അവർ. ഇത് ഇന്ത്യൻ സ്റ്റീൽ കമ്പനികൾക്ക് ഉയർന്ന ലാഭം നേടി നൽകിയേക്കും.
ഇന്ത്യൻ ലോഹ വിപണി
രാജ്യാന്തര സ്റ്റീൽ വില ഇന്ത്യയിലെ ആഭ്യന്തര വിലയേക്കാൾ വളരെ കൂടുതലാണ്. ഇത് ആഭ്യന്തര സ്റ്റീൽ, ഇരുമ്പ് കമ്പനികൾക്ക് ഒരു ബമ്പർ കയറ്റുമതി സീസൺ നൽകുകയും മികച്ച ലാഭം നേടി കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ഏറെ ദിവസങ്ങളായി മെറ്റൽ വിപണി ഇന്ത്യൻ വിപണികൾക്ക് അനുകൂലമായാണ് നിലനിന്നിരുന്നത്. ഒരു തിരുത്തലിന് പിന്നാലെ ഇത് ഇന്ത്യൻ വിപണിയിലെ സ്റ്റീൽ കമ്പനികളിൽ ശക്തമായി റാലിക്ക് കാരണമായി. 2021 സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 16 വരെയുള്ള കാലയളവിലാണ് ഇത് സംഭവിച്ചത്. യുഎസ് പലിശ നിരക്ക് വർദ്ധനവും എവർഗ്രാൻഡെ പ്രതിസന്ധിക്കും ഇടയിൽ പോലും നിഫ്റ്റി മെറ്റൽ 4 ശതമാനത്തിന്റെ അഥവാ 247 പോയിന്റിന്റെ മുന്നേറ്റം നടത്തി.
ടാറ്റാ സ്റ്റീൽ, സെയിൽ, എൻ.എം.സി.ഡി, ജെഎസ്ഡബ്ല്യു സ്റ്റീൽ, എപിഎൽ അപ്പോളോ ട്യൂബ്സ് എന്നീ കമ്പനികളാണ് ഇതിൽ നിന്നും നേട്ടമുണ്ടാക്കിയത്. ഈ കമ്പനികൾ കോർ സ്റ്റീൽ വ്യവസായത്തിലെ പ്രധാന കളിക്കാരാണ്. ഈ കമ്പനികൾക്ക് സ്റ്റീൽ ഉത്പന്നങ്ങളുടെ സാധനങ്ങളും ആഭ്യന്തരവും അന്തർദേശീയവുമായ ഉപഭോക്തൃ അടിത്തറയുമുണ്ട്. സെയിൽ, എൻ.എം.ഡി.സി എന്നിവയുടെ എല്ലാ ഖനികളിൽ നിന്നും ശേഷിക്കുന്ന ഇരുമ്പയിര് വിൽക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് വിപണിയിൽ വിതരണം സൃഷ്ടിക്കുക മാത്രമല്ല, രണ്ട് കമ്പനികളുടെയും വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യും.
നിലവിൽ ഇന്ത്യൻ സ്റ്റീൽ കമ്പനികൾക്ക് രണ്ട് കമ്പോളങ്ങളാണുള്ളത്. ഒന്ന് സ്റ്റീൽ വിതരണത്തിനുള്ള ക്ഷാമം നേരിടുന്ന ആഗോള വിപണിയാണ്. രണ്ടാമത്തേത് ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിലൂടെ അതിവേഗം വളരുന്ന ഇന്ത്യൻ വിപണി. 2020 ഡിസംബറിൽ ഉണ്ടായ ഇന്ത്യയുടെ സ്റ്റീൽ ഉത്പാദന ക്ഷാമം അന്താരാഷ്ട്ര വിലയേക്കാൾ സ്റ്റീലിന്റെ ആഭ്യന്തര വില ഉയരാൻ കാരണമായിരുന്നു. വിലവ്യത്യാസം കാരണം ഇന്ത്യക്ക് സ്റ്റീൽ കയറ്റുമതി ചെയ്യാനോ ഇറക്കുമതി തീരുവ മൂലം ഇറക്കുമതി ചെയ്യാനോ സാധിച്ചില്ല. ഒരേസമയം കയറ്റുമതി ചെയ്യാനും ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാനും കഴിയുന്ന ധാരാളം സ്റ്റീൽ, ഇരുമ്പ് അയിര് ശേഖരങ്ങൾ ഇന്ത്യയിൽ ഉള്ളതിനാൽ സ്ഥിതി ഇപ്പോൾ ഏറെ മെച്ചമാണ്. ഉയർന്ന കയറ്റുമതി സംഖ്യയും ഉത്പാദന തടസ്സങ്ങളുമില്ലാത്ത കോർ സ്റ്റീൽ കമ്പനികളെ നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ട്.