ജിയോയ്ക്ക് എതിരായ പോരാട്ടത്തിൽ എയർടെൽ എന്ത് കൊണ്ട് മുന്നിട്ട് നിൽക്കുന്നു? കാരണം അറിയാം

Home
editorial
why-airtel-leads-in-its-race-against-jio
undefined

ഒരു കാലത്ത് ഇന്ത്യയിൽ അനേകം ടെലികോം സേവന ദാതാക്കൾ പ്രവർത്തനം നടത്തിയിരുന്നു.6 മുതൽ 7 ടെലികോം ഓപ്പറേറ്റർമാരിൽ ഇഷടം ഉള്ളവരെ ഉപഭോക്താവിന് തെരഞ്ഞെടുക്കാമായിരുന്നു. എന്നാൽ റിലയൻസ് ജിയോയുടെ വരവോട് കൂടി സ്വകാര്യ ടെലികോം ദാതാക്കൾ മൂന്നായി ചുരുങ്ങി. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയാണ് ഇത്. എയർടെല്ലും വോഡഫോൺ ഐഡിയയും നിലവിൽ എ.ജി.ആർ കടബാധ്യതയിലാണുള്ളത്.

വരിക്കാരുടെ എണ്ണം നോക്കിയാൽ നിലവിൽ ജിയോയും എയർടെല്ലുമാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ മുകേഷ് അംബാനിയുടെ ജിയോയുമായി നോക്കിയാൽ ഭാരതി എയർടെൽ സാമ്പത്തികമായി ദുർബലമായി നൽക്കുന്നത് കാണാം. ഇതിനാലാണ് പലരും ചോദിക്കുന്നത് എന്താണ് ജിയോയിൽ നിന്നും എയർടെല്ലിനെ വ്യത്യസ്തമാക്കുന്നത് എന്ന്. എയർടെല്ലിന് ജിയോക്ക് മുന്നിൽ പിടിച്ച് നൽക്കാൻ ആകുമോ ? ഈ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരമാണ് മാർക്കറ്റ്ഫീഡ് ഇന്ന് അന്വേഷിക്കുന്നത്.

എയർടെൽ ക്യു 4 ഫലം

  • 2021 മെയ് 17 തിങ്കളാഴ്ചയാണ് ഭാരതി എയർടെലിന്റെ നാലാം പാദ ഫലം പുറത്തുവന്നത്. ഇത് മൊത്തത്തിൽ നല്ലതാണെന്ന് തന്നെ പറയാം. എന്നാൽ ഇത് അനലിസ്റ്റുകളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല. തുടർന്ന് ഓഹരി അന്ന് 2.25 ശതമാനം ഇടിവ് രേഖപ്പെടുത്തി. 

  • കമ്പനിയുടെ വരുമാനം മുൻ വർഷത്തേക്കാൾ 17.5 ശതമാനം വർദ്ധിച്ച് 18338 കോടി രൂപയായി. എന്നാൽ മുൻ പാദത്തെ അപേക്ഷിച്ച് ഇത് 2.9 ശതമാനം കുറവാണ്.

  • നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 759 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ  കമ്പനി  5237 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

  • കമ്പനിയുടെ എ.ആർ.പി.യു 166 രൂപയിൽ നിന്നും 145 രൂപയായി കുറഞ്ഞു. അതേസമയം 4 ജി ഉപഭോക്താക്കളുടെ എണ്ണം 31 ശതമാനം വർദ്ധിച്ച്  4.3 കോടിയായി. മുൻ പാദത്തെ അപേക്ഷിച്ച് 8.3 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്.

  • കമ്പനിയുടെ മൊബെെൽ ബിസിനസിൽ നിന്നുള്ള വരുമാനം 19 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. എയർടെൽ ബ്രോഡ്ബാൻഡ് വരുമാനം 27 ശതമാനം ഉയർന്നു. വരിക്കാർ 2.74 ലക്ഷമായി വർദ്ധിച്ചു.

  • ഇന്ത്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നാണ് കമ്പനിക്ക് പ്രധാനമായും വരുമാനം ലഭിക്കുന്നത്. എയർടെൽ ആഫ്രിക്കയിൽ നിന്നുള്ള പ്രതിവർഷ വരുമാനം 21.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

ജിയോയും എയർടെല്ലും നേർക്കുനേർ നിൽക്കുമ്പോൾ

ശക്തരായ എതിരാളിയായി റിലയൻസ് ജിയോ രംഗത്തുള്ളപോയും അടിപതറാതെ ഉറച്ചു നിൽക്കാൻ ഭാരതി എയർടെല്ലിന് സാധിച്ചു. എയർടെൽ ശക്തമായി തിരിച്ചു വരുമെന്ന് പറയാൻ ചില കാരണങ്ങളുണ്ട്. അവ പരിശോധിക്കാം.

വരിക്കാരുടെ പിന്തുണ

2021 മാർച്ച് വരെ ജിയോയാണ് 41 കോടി വരിക്കാരുമായി വിപണിയിൽ  മുന്നിൽ നിന്നിരുന്നത്. എയർടെല്ലിന്  34.4 കോടി വരിക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.

എന്നിരുന്നാലും ജിയോയുടെ ഉപഭോക്താക്കൾ എല്ലാം അവരുടെ സേവനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നില്ല. ട്രായുടെ കണക്കുകൾ പ്രകാരം ജിയോയുടെ ആക്ടീവ് യൂസർ നിരക്ക് എന്നത് 78.15 ശതമാനമാണ്. അതേസമയം എയർടെല്ലിന്റെ ആക്ടീവ് യൂസർ നിരക്ക് 97.47 ശതമാനമാണ്.

2021 ജനുവരിയിൽ എയർടെൽ ജിയോയേക്കൾ മൂന്ന് മടങ്ങ് വരിക്കാരെ അധികമായി ചേർത്തു. ജിയോ 2 കോടി വരിക്കാരെ സ്വന്തമാക്കിയപ്പോൾ ഭാരതി എയർടെൽ 6 കോടി വരിക്കാരെ സ്വന്തമാക്കി. തുടർച്ചയായ ആറ് മാസമായി ജിയോയെ പിന്തള്ളി മുന്നേറുകയായിരുന്നു എയർടെൽ. എന്നാൽ ഫെബ്രുവരിയോടെ കളി മാറി. എയർടെല്ലിനേക്കാൾ 6 ലക്ഷം വരിക്കാരെയാണ് ജിയോ ഇക്കാലയളവിൽ സ്വന്തമാക്കിയത്. കൊവിഡ് രണ്ടാം തരംഗം എയർടെല്ലിന്റെ  വരിക്കാരുടെ എണ്ണത്തെ സാരമായി ബാധിച്ചു.

ബ്രോഡ്ബാൻഡ് ബിസിനസ്

ട്രായുടെ കണക്കുകൾ  പ്രകാരം, ജിയോയുടെ  ഇന്ത്യയിലെ ബ്രോഡ്ബാൻഡ് ബിസിനസിൽ  41 കോടി വരിക്കാരാണുള്ളത്. എയർടെല്ലിന് 17 കോടി വരിക്കാരുമുണ്ട്.

എന്നിരുന്നാലും എയർടെല്ലിന്റെ  ബ്രോഡ്ബാൻഡ് ബിസിനസിനെ വില കുറച്ചുകാണരുത്. എയർടെൽ എക്‌സ്ട്രീമിലൂടെ കമ്പനി പ്രതിമാസം 10000 മുതൽ 20000 പേരെ വരെ ഇതിലേക്ക് എത്തിച്ചിരുന്നു. ഇപ്പോൾ ഇത് 90000 ആയി വർദ്ധിപ്പിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 2021 ന്റെ ആദ്യ 3-4 മാസങ്ങളിൽ 72 ലധികം നഗരങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തുന്ന നിരവധി ചെറുകിട കേബിൾ ഓപ്പറേറ്റർമാരെ എയർടെൽ ഇതിനായി നിയമിച്ചു.

ഇന്റർനെറ്റ് സേവനങ്ങൾ, ടിവി ചാനലുകൾ, ഒടിടി പ്ലാറ്റ്ഫോമുകൾ എന്നിവ ഒന്നിൽ നിന്ന് ലഭ്യമാകുന്ന ബണ്ടിൽഡ് പാക്കേജുകൾ ഇത് വാഗ്ദാനം ചെയ്യുന്നു. വ്യക്തികളുടെയും കോർപ്പറേറ്റുകളുടെയും വർക്ക്-ഫ്രം-ഹോം പാക്കേജുകളും ഇതിലൂടെ കമ്പനി നൽകി വരുന്നു. 

ടെലികോം ഇതര ബിസിനസ്സ്

ടെലികോം ഇതര ബിസിനസിൽ നിന്നും ജിയോയ്ക്ക് വെറും ആറ് ശതമാനം വരുമാനം മാത്രമാണ് ലഭിക്കുന്നത്. അതേസമയം എയർടെല്ലാകട്ടെ ഈ മേഖലയിൽ നിന്നും 21 ശതമാനം വരുമാനമാണ് കെെവരിക്കുന്നത്. ഇത് കമ്പനിയുടെ വളരെ വലിയ ഒരു മുതൽ കൂട്ടായി കാണാം. കാരണം ടെലികോം മേഖലയിൽ ഒരു പ്രതിസന്ധിയുണ്ടായാൽ പോലും എയർടെല്ലിനെ അത് പൂർണമായും ബാധിക്കില്ല. Airtel Xtream, Airtel DTH, Airtel Payments Bank എന്നിവ കമ്പനിയുടെ ടെലികോം ഇതര ബിസിനസിൽ  ഉൾപ്പെടും.

എയർടെൽ ആഫ്രിക്ക

കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് എയർടെൽ ഇന്ത്യക്ക് 80 ലക്ഷം ഉപഭോക്താക്കളെ ആദ്യ പാദത്തിൽ നഷ്ടമായിരുന്നു. അതേസമയം എയർടെൽ ആഫ്രിക്ക 1 കോടിക്ക് അടുത്ത് ഉപഭോക്താക്കളെ സ്വന്തമാക്കി. ഭാരതി എയർടെല്ലിന്റെ ഏകീകൃത വരുമാനത്തിന്റെ 30 ശതമാനവും എയർടെൽ ആഫ്രിക്കയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് സ്ഥിരമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 

5G

ഇന്ത്യയിൽ 5ജി നെറ്റ്‌വർക്ക് അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി  ജിയോ ഇതിനോട് അകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനകം തന്നെ ഹൈദരാബാദിലെ വ്യാവസായിക മേഖലയിൽ  5 ജി നെറ്റ്‌വർക്ക് പരീക്ഷിച്ചതായി എയർടെല്ലും കഴിഞ്ഞ വർഷം വ്യക്തമാക്കി. 4 ജി നെറ്റുവർക്ക് മാത്രം വിതരണം ചെയ്യുന്നതിനാൽ പുതിയ പ്രദേശങ്ങളിലേക്ക് തങ്ങളുടെ സേവനം  വ്യാപിപ്പിക്കുകയെന്നത്  റിലയൻസ് ജിയോയെ സംബന്ധിച്ചിടത്തോളം പ്രയാസകരമാകില്ല. എന്നാൽ 2ജി, 3ജി സേവനങ്ങൾ നൽകിവരുന്നതിനാൽ എയർടെല്ലിന് ഇത് അത്ര എളുപ്പമായേക്കില്ല. അതേസമയം 5 ജി പ്രോജക്റ്റ് മുന്നോട്ട് കൊണ്ടുപോകുന്നതിനായി അത്തരം കമ്പനികൾ ഏറ്റെടുക്കുന്നതിനോ അവരുമായി സഖ്യത്തിലേർപ്പെടുന്നതിനോ ജിയോ സജീവമായി പ്രവർത്തിക്കുന്നു.

മുന്നിലേക്ക് എങ്ങനെ?

എയർടെല്ലിന്റെ  എ.ആർ.പി.യു 166 രൂപയിൽ നിന്നും 145 രൂപയായി കുറഞ്ഞു അതേസമയം ജിയോയുടെ എ.ആർ.പി.യു ഈ പാദത്തിൽ 151 രൂപയിൽ നിന്നും 138 രൂപയായി കുറഞ്ഞു. ഈ വീഴ്ചയ്ക്കുള്ള കാരണമെന്താണ് ? ട്രായ് ഇന്റർകണക്ട് യൂസേജ് ചാർജ് റദ്ദാക്കിയതാണ് ഐ.ആർ.പി.യു കുറയാൻ കാരണമായത്. ഒരു നെറ്റുവര്‍ക്കില്‍ നിന്നും മറ്റൊരു നെറ്റുവര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ കോള്‍ പോകുന്ന നെറ്റുവർക്ക് കോൾ എടുക്കുന്ന നെറ്റുവർക്കിന് നൽകേണ്ട തുകയാണ്  ഐ.യു.സി അഥവ ഇന്റർകണക്ട് യൂസേജ് ചാർജ്. ഇത്തരത്തിൽ എത്രത്തോളം കോളുകൾ ലഭിക്കുന്നുവോ അത്രത്തോളം പണം ഐയുസിക്ക് ലഭിച്ചിരുന്നു. ജിയോ ഐ.യു.സിയുടെ നെറ്റ് റിസീവർ ആയിരുന്നപ്പോൾ  വോഡഫോൺ നെറ്റ് ദാതാവായി മാറി. എയർടെൽ ഇതിനിടയിലായി തന്നെ നിന്നു. ഐ‌യു‌സിയുടെ സ്ക്രാപ്പേജ് എയർടെല്ലിനെ ബാധിച്ചു. എന്നാൽ അതിനേക്കാൾ ഏറെ ജിയോയ്ക്കാണ് അത് തിരിച്ചടിയായത്.

ടെലികോം മേഖലയിലെ പ്രതികൂല സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ്
ബിസിനസിൽ വളച്ച കെെവരിക്കാൻ  എയർടെല്ലിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. കമ്പനിയുടെ മാനേജ്മെന്റ് തലത്തിൽ മികച്ച പ്രകടനം നടന്നതായി കാണാം. കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്കായി എയർടെൽ ഒരു കൂട്ടം സൗജന്യ റീചാർജ് പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ 5.5 കോടിയിലധികം ഉപയോക്താക്കൾക്ക് ഇതിന്റെ  പ്രയോജനം ലഭിച്ചു. കമ്പനി നെറ്റുവർക്ക്  വികസനത്തിലേക്കുള്ള പാതയിലാണ്. 5ജി നെറ്റുവർക്കിന്റെ പ്രവർത്തനം എങ്ങനെ പുരോഗമിക്കുന്നുവെന്ന് നിരീക്ഷിച്ചു വരികയാണ് എയർടെൽ.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023