ഒപെക്ക് പ്രതിസന്ധി; സൗദി-യുഎഇ തർക്കം രൂക്ഷമാകുന്നു, നികുതി വെട്ടിക്കുറയ്ക്കാൻ നിർബന്ധിതമായി ഇന്ത്യ

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില നൂറ് കവിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരെ വലിയ രീതിയിൽ ഉള്ള പ്രതിഷേധ പരിപാടികളും നടക്കുന്നുണ്ട്. പെട്രോളിന്റെ പേരിൽ ഇവിടെ ഈ പ്രതിഷേധങ്ങൾ നടക്കുമ്പോൾ തന്നെ ആഗോള തലത്തിൽ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾ തമ്മിൽ രൂക്ഷമായ തർക്കം നടക്കുകയാണ്. ഒപെക്ക് പ്ലസ്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ തമ്മിലാണ് ഇന്ധന വിലയെ ചൊല്ലിയുള്ള രൂക്ഷമായ തകർക്കം നടക്കുന്നത്. ഇവരുടെ ഈ തമ്മിലടി ഇന്ധന വില വീണ്ടും വർദ്ധിപ്പിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. ഒപെക്ക് എങ്ങനെയാണ് ഇന്ധന വില നിയന്ത്രിക്കുന്നതെന്ന് അറിയാൻ ലിങ്ക് സന്ദർശിക്കുക.
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഒരു സംഘടനയാണ് ഒപെക്ക്. ലോകത്തെ 13 പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങൾ ചേർന്ന് 1960ലാണ് ഒപെക്ക് സ്ഥാപിച്ചത്. ആഗോള എണ്ണ വിതരണവും വില നിയന്ത്രണവുമാണ് സംഘടനയുടെ ലക്ഷ്യം. ഇതിലൂടെ എല്ലാ രാജ്യങ്ങൾക്കും ന്യായമായ വിലയിൽ ഇന്ധനം ലഭിക്കും.
ഒപെക്കിലെ തന്നെ മറ്റു 10 രാജ്യങ്ങൾ ചേർന്ന് കൊണ്ട് 2016-ലാണ് ഒപെക്ക് പ്ലസ് സ്ഥാപിച്ചത്. ഇതിൽ അസർബൈജാൻ, ബഹ്‌റൈൻ, ബ്രൂണൈ, കസാക്കിസ്ഥാൻ, മലേഷ്യ, മെക്സിക്കോ, ഒമാൻ, റഷ്യ, ദക്ഷിണ സുഡാൻ, സുഡാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടും. പിന്നീട് ഒപെക്കും ഒപെക്ക് പ്ലസും ഒരുമിച്ച് ചേർന്ന് കൊണ്ട് 23 രാജ്യങ്ങളുടെ സംഘടനായി.
നിലവിലെ വിതരണവും അവശ്യകതയും, ഭാവിയിലെ വിതരണവും ആവശ്യകതയും പ്രതീക്ഷകളെയും അടിസ്ഥാനമാക്കി ഓരോ അംഗത്തിനും നിർദ്ദിഷ്ട സംഭരണത്തിനുള്ള ടാർഗറ്റ് അനുവദിക്കുന്നതിനായി ഒപെക്ക് പ്ലസ് വർഷത്തിൽ രണ്ട് തവണ യോഗം ചേരും. എല്ലാ അംഗരാജ്യങ്ങളും ഇത് അംഗീകരിക്കണം എന്നാണ് നിയമം. ഒപെക് പ്ലസിന്റെ എണ്ണ ഉത്പാദനത്തിന്റെ ഭൂരിഭാഗവും സർക്കാർ എണ്ണക്കമ്പനികളിലാണ് നടക്കുന്നത്. ഇതിനാൽ ഉദ്യോഗസ്ഥർക്ക് ഇത് നിയന്ത്രിക്കാൻ എളുപ്പമാണ്.
തർക്കം എന്തിന് ?
കൊവിഡ് വ്യാപനത്തെ തുടർന്ന് എണ്ണ ഉത്പാദനം കുറഞ്ഞിരുന്നു. ആവശ്യകത കുറഞ്ഞതിനെ തുടർന്ന് എണ്ണയുടെ വിലയും കൂറഞ്ഞു. യുഎസിൽ ഡബ്ല്യുടിഐ ഓയിൽ ഫ്യൂച്ചർ വില ബാരലിന് 37.63 ഡോളർ കുറഞ്ഞു. എണ്ണവില കുറയുന്നത് തടയാൻ ഒപെക്ക് രാജ്യങ്ങൾ ഉത്പാദനം കുറയ്ക്കാൻ തീരുമാനിച്ചു. ഇതിലൂടെ വിതരണം കുറയ്ക്കുകയും വില വർദ്ധിപ്പിക്കുകയും ചെയ്യാമെന്ന് ഇവർ കരുതി. 2022 ഏപ്രിൽ വരെ എണ്ണ ഉത്പാദനം കുറയ്ക്കുന്നതിന് ഒപെക് രാജ്യങ്ങൾ ഒരു കരാർ ഉണ്ടാക്കി. ആഗോള ക്രൂഡ് ഓയിൽ വില സാധാരണ നില മറികടക്കുന്നതുവരെ പദ്ധതി നന്നായി പ്രവർത്തിച്ചു പോന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ പെട്രോൾ വില 100 കടന്നതായി പല സംസ്ഥാനങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ കുതിച്ചുയരുന്ന എണ്ണവിലയുടെ പ്രശ്നം പരിഹരിക്കാനും ലഘൂകരിക്കാനും ഒപെക് രാജ്യങ്ങൾ തീരുമാനിച്ചു. ഇതിനായി ഉത്പാദനം വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി ജൂലെെ 5ന് ഒപെക്ക് രാജ്യങ്ങൾ ഒരു വീഡിയോ കോൺഫറൻസ് സംഘടിപ്പിച്ചിരുന്നു. എന്നാൽ യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള തർക്കത്തെ തുടർന്ന് യോഗം റദ്ദാക്കി.
കൂടുതൽ എണ്ണ ഉത്പാദിപ്പിക്കണം എന്ന ആവശ്യവുമായി യുഎഇ, എതിർപ്പുമായി സൗദി
അടിസ്ഥാന പരമായ സംഭരണം ഓരോ രാജ്യത്തിനും ഒപെക്ക് അനുവദിച്ചിട്ടുണ്ട്. എണ്ണ ഉത്പാദിപ്പിക്കുന്നതിനായി രാജ്യങ്ങൾ ഇത് മാനിക്കേണ്ടതുണ്ട്. ഉത്പാദനം ഇതിൽ കൂടുതലോ കൂവറോ ആകാൻ പാടില്ലെന്ന് സാരം. പ്രതിദിനം 32 ലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കാൻ ആണ് യുഎഇക്ക് അനുമതി ലഭിച്ചിട്ടുള്ളത്. ഇത് വളരെ കുറവും അന്യായവുമാണെന്ന് ഊർജ മന്ത്രി സുഹൈൽ അൽ മസ്രൂയി പറഞ്ഞു. സംഭരണത്തിൽ കൂടുതലായി പ്രതിദിനം 38 ലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കാൻ തങ്ങൾക്ക് ആകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ഉത്പാദിപ്പിച്ചാൽ രാജ്യത്തേക്ക് കൂടുതൽ വരുമാനം വരും.
മറ്റ് അംഗങ്ങളെ അപേക്ഷിച്ച് ഉത്പാദന ശേഷിയുടെ കാര്യത്തിൽ രാജ്യം വളരെയധികം ത്യാഗം ചെയ്തുവെന്നും ഊർജ മന്ത്രി പറഞ്ഞു. അതേസമയം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ഉത്പാദന ശേഷി തങ്ങൾ ത്യജിച്ചുവെന്ന് സൗദി അറേബ്യ അവകാശപ്പെടുന്നു. നിലവിൽ സൗദിയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യം.
കരാർ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സൗദി, എതിർത്ത് യുഎഇ
2022 വരെ എണ്ണ ഉത്പാദനം വെട്ടികുറയ്ക്കുന്നതിനുള്ള കരാറിലാണ് ഒപെക്ക് ഒപ്പുവച്ചിരുന്നത്. എന്നാൽ ഇപ്പോൾ 2022 അവസാനം വരെ കരാർ കാലാവധി നീട്ടണമെന്നാണ് സൗദി അറേബ്യ ആവശ്യപ്പെടുന്നത്. സ്വാഭാവികമായും എണ്ണ ഉത്പാദനത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാൻ കാത്തിരിക്കുന്ന യുഎഇക്ക് ഇത് തിരിച്ചടിയാകും. ഇതിനാൽ തന്നെ യുഎഇ ഇത് എതിർത്ത് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. പതിനെട്ടാമത് ഒപെക്ക് പ്ലസ് യോഗമാണ് നിർത്തിവച്ചത്. ഇതാദ്യമായല്ല ഒപെക്ക് രാജ്യങ്ങൾക്കിടയിൽ ഏറ്റുമുട്ടൽ അരങ്ങേറുന്നത്. പോയവർഷം എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നതിൽ സൗദിക്കും റഷ്യയ്ക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
നിലവിലെ സംഭവിത്തിൽ സൗദിയും യുഎഇയും തമ്മിൽ രാഷ്ട്രീയ ശീതയുദ്ധത്തിലാണ്. സൗദിയിൽ പ്രവർത്തിക്കുന്ന ഏതൊരു കമ്പനിയും തങ്ങളുടെ പ്രാദേശിക ഓഫീസ് സൗദിയിൽ സ്ഥാപിക്കാനോ ബിസിനസ്സ് നിയന്ത്രണങ്ങൾ നേരിടാനോ നിർബന്ധിതരാകും. ഇരു രാജ്യങ്ങളിലും ഒരു പോലെ പ്രവർത്തിക്കുന്ന കമ്പനികൾ രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കേണ്ടി വരും. ഒപെക് പ്ലസ് ഭിന്നത നടന്ന അടുത്ത ദിവസം തന്നെ യുഎഇയിലേക്കും പുറത്തേക്കും സൗദി അറേബ്യ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
ഇന്ധന വില വർദ്ധനവ് തടയാൻ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന്
സൗദിയോട് ഇന്ത്യയുടെ മുൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഒപെക്കിലും അദ്ദേഹം സമ്മർദ്ദം ചെലുത്തി. സമഗ്ര സാമ്പത്തിക വികസനത്തിന് ശരിയായ പെട്രോൾ വിലയുടെ പ്രധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മെയ് മാസത്തില്‍ എണ്ണ ബാരലിന് വില 20 ഡോളര്‍ ആയി കുറഞ്ഞിരുന്നു. അന്ന് വന്‍തോതില്‍ ഇന്ത്യ എണ്ണ സംഭരിച്ചിരുന്നു. ഇത് ഉപയോഗിക്കാനാണ് ഇപ്പോൾ സൗദി പറയുന്നത്. ഉത്പാദനം വർദ്ധിപ്പിക്കാൻ സൗദി തയ്യാറാകാത്തതിനെ തുടർന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറത്തുള്ള എണ്ണ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി നടത്താൻ ഇന്ത്യ തീരുമാനിച്ചു. എണ്ണ വില നിയന്ത്രിക്കാൻ ഇന്ത്യക്ക് യഥാർത്ഥത്തിൽ ഈ കരുതൽ ധനം ഉപയോഗിക്കാൻ കഴിയില്ല എന്നതാണ് സത്യം. ശേഖരിച്ച് വച്ചിട്ടുള്ള എണ്ണ വളരെ കുറവായതിനാൽ തന്നെ മൊത്തം എണ്ണവില കുറയ്ക്കാൻ സാധിക്കില്ല. സമീപ ഭാവിയിൽ തന്ത്രപരമായ കരുതൽ ധനം ഇരട്ടിയാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇതിനായി സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.
മൺസൂൺ, പണപ്പെരുപ്പം, യുഎസ് പലിശ നിരക്ക് കുറയ്ക്കൽ, ഉയർന്ന പെട്രോൾ വില തുടങ്ങി അനേകം പ്രശന്ങ്ങളാണ് ഇപ്പോൾ ഇന്ത്യ നേരിട്ട് വരുന്നത്. പെട്രോളിയം വില നിയന്ത്രിക്കാനായില്ലെങ്കിൽ ഇന്ത്യയിൽ പണപ്പെരുപ്പം വർദ്ധിച്ചേക്കാം. ഗതാഗത ചെലവ് വർദ്ധിക്കുന്നതിനെ തുടർന്ന് ചരക്കുകളുടെ വിലയും വർദ്ധിച്ചേക്കാം. പെട്രോളിന് ഈടാക്കുന്ന ഉയർന്ന നികുതി വെട്ടിക്കുറയ്ക്കുകയെന്നതാണ് ഏക പോംവഴി. ഇതിനാൽ തന്നെ യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ഇന്ത്യയുടെ താത്പര്യങ്ങളിൽ ഒന്നാണ്.