22,842 കോടിയുടെ വായ്പാ തട്ടിപ്പ്; എബിജി ഷിപ്‌യാർഡിന് എതിരെ അന്വേഷണവുമായി സി.ബി.ഐ, പണികിട്ടുക ഈ ബാങ്കുകൾക്ക് 

Home
editorial
abg shipyard bank fraud case all you need to know
22,842 കോടിയുടെ വായ്പാ തട്ടിപ്പ്; എബിജി ഷിപ്‌യാർഡിന് എതിരെ അന്വേഷണവുമായി സി.ബി.ഐ, പണികിട്ടുക ഈ ബാങ്കുകൾക്ക് 

രാജ്യത്തെ എക്കാലത്തെയും വലിയ ബാങ്ക് തട്ടിപ്പ് കേസാണ് ഇപ്പോൾ സിബിഐ കണ്ടെത്തിയിരിക്കുന്നത്. ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 22,842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡ്, കമ്പനിയുടെ മുൻ ചെയർമാൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അന്വേഷണ ഏജൻസി കേസെടുത്തു. എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡ് ബാങ്ക് തട്ടിപ്പ് കേസിനെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

സംഭവം ഇങ്ങനെ

കപ്പൽ നിർമ്മാണത്തിലും കപ്പലിന്റെ അറ്റകുറ്റപ്പണികളിലും ഏർപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡ്. ഗുജറാത്തിലെ ദഹേജിലും സൂറത്തിലും കമ്പനിയുടെ കപ്പൽശാലകൾ പ്രവർത്തിക്കുന്നുണ്ട്. സൂറത്ത് ഷിപ്പ്‌യാർഡിൽ 18,000 ഡെഡ് വെയ്റ്റ് ടൺ (DWT) വരെയും ദഹേജ് ഷിപ്പ്‌യാർഡിൽ 1,20,000 ഡെഡ് വെയ്റ്റ് ടൺ (DWT) വരെയുള്ള കപ്പലുകൾ നിർമ്മിക്കാനുള്ള ശേഷി കമ്പനിക്കുണ്ട്. മുംബൈ ആസ്ഥാനമായുള്ള സ്ഥാപനം കഴിഞ്ഞ 16 വർഷത്തിനിടെ 165 കപ്പലുകളാണ് നിർമ്മിച്ചിട്ടുള്ളത്.

  • എബിജി ഷിപ്പ്‌യാർഡിന്റെ ലോൺ അക്കൗണ്ട് ആദ്യമായി നിഷ്‌ക്രിയ ആസ്തിയായി (എൻപിഎ) പ്രഖ്യാപിച്ചത് 2016 ജൂലൈയിലാണ്. 90 ദിവസത്തേക്ക് പലിശ അടവ് കാലഹരണപ്പെട്ട വായ്പയെയാണ് എൻപിഎ എന്ന് പറയപ്പെടുന്നത്. 2019 നവംബറിലാണ് എസ്ബിഐ എബിജിഎസ്എല്ലിനെതിരെ ആദ്യമായി പരാതി നൽകുന്നത്.

  • 2020 ഓഗസ്റ്റിലാണ് എസ്.ബിഐ രണ്ടാമതായി കമ്പനിക്കെതിരെ പരാതി നൽകുന്നത്. തുടർന്ന് ഒന്നര വർഷത്തെ പരിശോധനയ്ക്ക് ശേഷം 2022 ഫെബ്രുവരിയിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

  • ഫെബ്രുവരി 12ന് 28 ബാങ്കുകളിൽ നിന്ന് 22,842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡിനും അതിന്റെ ഡയറക്ടർമാർക്കുമെതിരെ സിബിഐ കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിശ്വാസ ലംഘനം എന്നീ കുറ്റങ്ങളാണ് കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ പീനൽ കോഡ്, അഴിമതി നിരോധന നിയമം എന്നിവ പ്രകാരം എബിജിഎസ്എൽ ഡയറക്ടർമാർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും അന്വേഷണ ഏജൻസി ആരോപിച്ചു. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് ഫ്രോഡാണ്.

  • ബാങ്ക് വായ്പയായി ലഭിച്ച പണം കമ്പനി ദുരുപയോഗം ചെയ്തതായി കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം, എബിജി ഷിപ്പ്‌യാർഡ് ഐസിഐസിഐ ബാങ്കിന് 7,089 കോടി രൂപയും ഐഡിബിഐ ബാങ്കിന് 3,639 കോടി രൂപയും എസ്ബിഐക്ക് 2,925 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയ്ക്ക് 1,614 കോടി രൂപയും പഞ്ചാബ് നാഷണൽ ബാങ്കിന് 1,244 കോടി രൂപയും നൽകാനുണ്ട്.
  • സൂറത്ത്, ബറൂച്ച്, മുംബൈ, പൂനെ എന്നിവിടങ്ങളിലെ കമ്പനിയുടെയും ഡയറക്ടർമാരുടെയും സ്ഥാപനങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. ഇത് സുപ്രധാന രേഖകൾ കണ്ടെടുക്കാൻ അന്വേഷണ സംഘത്തെ സഹായിച്ചതായും പറയപ്പെടുന്നു.

വൻകിട കോർപ്പറേറ്റുകൾക്കും സമ്പന്ന സ്ഥാപനങ്ങൾക്കും വായ്പ നൽകുന്നത് തുടരുന്ന ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ വലിയ നഷ്ടത്തിലാണ് അവസാനം എത്തിച്ചേരുന്നത്. ഇത് പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള സാധാരണ നികുതിദായകരുടെ പണമാണെന്ന കാര്യം പലരും മറന്ന് പോകുന്നു. ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തബോധമോ സുതാര്യതയോ ഇല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തതകൾ സിബിഐയിൽ നിന്നും ലഭിച്ചേക്കാം.  പ്രതികൾക്ക് നിയമപരമായി ശിക്ഷ ലഭിക്കുമോ അതോ അവർ കുറ്റങ്ങളിൽ നിന്നും രക്ഷപ്പെടുമോ എന്നും കണ്ട് അറിയേണ്ടതുണ്ട്.

Honeykomb by BHIVE,
19th Main Road,
HSR Sector 3,
Karnataka - 560102